കോട്ടക്കൽ എടരിക്കോട്‌ കാറില്‍ ഉരസിയ ബസ് നിര്‍ത്താതെ പോയി, ബസിന്‍റെ താക്കോല്‍ ഊരിയെടുത്ത് യുവാവ് മുങ്ങി; ദേശീയപാത ബ്ലോക്ക് ആയി

 

കോട്ടയ്ക്കല്‍: റോഡില്‍ തിരക്ക് കൂടുന്ന സമയത്ത് വാഹനങ്ങള്‍ തമ്മില്‍ ഉരസലും അതിനേച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പതിവാണ്. എന്നാല്‍ ഇത്തരമൊരു തര്‍ക്കം മണിക്കൂറുകളോളം ദേശീയപാതയിലെ ഗതാഗതം തടസപ്പെടുത്തുമോ? അങ്ങനെ സംഭവിക്കുമെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം മലപ്പുറം കോട്ടയ്ക്കലിലുണ്ടായത്. കാറില്‍ ചെറുതായി ഉരസി പ്രൈവറ്റ് ബസ് നിര്‍ത്താതെ പോയതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്.

ഉരസിയിട്ടും ബസ് നിര്‍ത്താതെ പോയതോടെ ബസിനെ പിന്തുടര്‍ന്ന കാര്‍ ഡ്രൈവറായ യുവാവ് ബസ് നടുറോഡില്‍ തടഞ്ഞു. പിന്നാലെ ബസിന്‍റെ താക്കോലും ഊരി യുവാവ് പോയി. ഇതോടെ ബസ് പെരുവഴിയില്‍ യാത്രക്കാരുമായി കുടുങ്ങുകയായിരുന്നു. എടരിക്കോട് ടൌണില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവങ്ങള്‍ നടന്നത്. കോട്ടക്കലിലേക്ക് വന്ന സ്വകാര്യ മിനി ബസാണ് കാറിൽ ഉരസിയത്. ബസ് നിർത്താതെ പോയതോടെ യുവാവ് ബസിനെ പിന്തുടരുകയായിരുന്നു. എടരിക്കോട് ടൗണിൽ വെച്ച് കാര്‍ റോഡിന് വിലങ്ങനെ ഇട്ടാണ് യുവാവ് ബസ് തടഞ്ഞത്.

റോഡില്‍ വൈകുന്നേരമായതിനാല്‍ നല്ല തിരക്കുള്ള സമയമായിരുന്നു. നടുറോഡില്‍ ബസ് പെട്ടതിന് പിന്നാലെ ദേശീയ പാതയില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. ഹൈവേ പൊലീസ് സ്ഥലത്ത് എത്തി യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറെ നേരം റോഡിൽ കുടുങ്ങിയ ബസ് ഉടമകൾ എത്തി സ്പെയർ ഉപയോഗിച്ച് രാത്രിയോടെ കൊണ്ടുപോവുകയായിരുന്നു.