വയനാട് ● തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായഅപകടത്തിൽ 9 മരണം. തേയില നുള്ളാൻ പോയ സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.ഡ്രൈവറുൾപ്പെടെ 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. മറ്റുള്ളവർ ചികിത്സയിലാണ്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
തേയില നുള്ളി തിരികെവരുമ്പോഴായിരുന്നു അപകടം. മരണപ്പെട്ടവരിൽ 9 പേരെയും തിരിച്ചറിഞ്ഞു. മക്കി മലയിൽ തൊഴിലെടുത്തിരുന്ന എസ്റ്റേറ്റ് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.30 മീറ്റർ താഴ്ചയിലേക്ക് വീണ ജീപ്പ് പൂർണമായും തകർന്നു.
റാണി, ശാന്തിവസന്ത, ചിന്നമ്മ ചന്ദൻ, ലീല സത്യൻ, ഷാജ ബാബു, റാബിയ, കാർത്ത്യായനി മണി, ശോഭ ബാൻ, ചിത്ര എന്നിവരാണ് മരിച്ചത്. മോഹന സുന്ദരി, ഉമ, ലത, ജയന്തി എന്നിവർക്കൊപ്പം ഡ്രൈവർ മണിയും പരുക്കേറ്റ് ചികിത്സയിലാണ്. വനം മന്ത്രി എകെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരുക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകി. ആരോഗ്യമന്ത്രിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്ന് ശശീന്ദ്രൻ പ്രതികരിച്ചു.