ന്യൂഡൽഹി ● രാഹുൽ ഗാന്ധി വീണ്ടും എംപി സ്ഥാനത്തേക്ക് തിരിച്ചെത്തി. സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ലോക്സഭ പുറത്തിറക്കി. രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. കഴിഞ്ഞ ദിവസമാണ് 'മോദി' പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്.
സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ ദിവസങ്ങൾ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുക്കാത്തിരുന്നില്ല. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവേയാണ് തീരുമാനം.
ലോക്സഭാഗത്വം പുനഃസ്ഥാപിച്ചതിനാൽ രാഹുലിന് കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കാൻ സാധിക്കും. 90 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. രാഹുൽ പാർലമെന്റിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയിൽ ആവേശവവും ഊർജവും കൂടും. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച നടപടിയെ മധുര വിതരണത്തോടെയാണ് 'ഇന്ത്യാ സഖ്യ'വും ആഘോഷിച്ചത്.