ബേപ്പൂർ ● ബേപ്പൂർ-ചാലിയം കടവിൽ ഏതാനും ദിവസങ്ങൾക്കകം ജങ്കാർ സർവിസ് പുനരാരംഭിക്കും. കൊച്ചിയിൽനിന്ന് പുതിയ ജങ്കാർ എത്തിക്കാനാണ് ശ്രമം. വിവിധ വകുപ്പുകളിൽനിന്ന് അനുമതി ലഭിക്കുകയും ഒപ്പം കാലാവസ്ഥ അനുകൂലമാവുകയും ചെയ്താൽ അടുത്ത ദിവസം ജങ്കാർ ബേപ്പൂരിലെത്തിക്കും. സുരക്ഷാക്രമീകരണങ്ങളിലെ അപാകതയും പഴക്കംചെന്ന ജങ്കാറിന്റെ അപകട ഭീതിയും മുന്നിൽകണ്ട്, തുറമുഖവകുപ്പ് രണ്ടര മാസം മുമ്പ് നിലവിലെ സർവിസ് നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു.
ജങ്കാറിന്റെ ചുമതലയുള്ള കടലുണ്ടി പഞ്ചായത്ത്, ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ വിവിധ തുറകളിൽനിന്ന് വ്യാപകമായ പ്രതിഷേധം ഇതിനിടെ ഉയർന്നിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കി ജങ്കാർ യാത്ര പുനരാരംഭിക്കാൻ സഹായം ചെയ്തുകൊടുക്കാൻ പഞ്ചായത്ത് അധികൃതർ തയാറായില്ലെന്നും ആക്ഷേപമുണ്ടായി. കൊച്ചിയിൽനിന്നു വരുന്ന പുതിയ ജങ്കാറിനൊപ്പം നിലവിൽ സർവിസ് നടത്തിയിരുന്ന ജങ്കാറും അറ്റകുറ്റപ്പണിക്ക് ശേഷം ബേപ്പൂർ-ചാലിയം കടവിൽ സർവിസ് നടത്തുമെന്നാണ് വിവരം.
രണ്ടു ജങ്കാറുകൾ സർവിസ് നടത്തുമ്പോൾ ജനങ്ങൾക്ക് ഏറെ സമയലാഭം ഉണ്ടാകും. ജങ്കാറിൽ അഞ്ച് മിനിറ്റുകൊണ്ട് അക്കരെ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ യാത്രക്കാർ 11 കിലോമീറ്റർ റോഡ് മാർഗം ചുറ്റിസഞ്ചരിച്ചാണ് യാത്ര ചെയ്യുന്നത്. ചാലിയം-ബേപ്പൂർ ഭാഗങ്ങളിലെ താമസക്കാർക്കും ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തും ചാലിയം ഫിഷ് ലാൻഡിങ് സെന്ററിലും മത്സ്യം വാങ്ങാൻ വരുന്ന ചെറുകിട കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ജങ്കാർ സർവിസ് വലിയ ആശ്വാസമാണ്. ഇതുവഴി പോകുന്ന അന്തർ ജില്ല വാഹനങ്ങൾക്കും ജങ്കാറിെൻറ അഭാവം കാരണം യാത്രാദുരിതവും സമയനഷ്ടവും ഉണ്ടായിരുന്നു.
കോഴിക്കോട് ടൗൺ, മാത്തോട്ടം, അരക്കിണർ, നടുവട്ടം, മാറാട്, ബേപ്പൂർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് കരുവൻതിരുത്തി, ചാലിയം, ചെട്ടിപ്പടി,താനൂർ, പൊന്നാനി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള മാർഗമാണ് ജങ്കാർ സർവിസ്. സാധാരണ ദിവസങ്ങളിൽ ആയിരത്തിൽപരം യാത്രക്കാരും നൂറു കണക്കിന് വാഹനങ്ങളും ജങ്കാർ വഴി യാത്ര ചെയ്യുന്നുണ്ട്.സർവിസ് നിർത്തിയപ്പോൾ ഇതുവഴിയുള്ള അന്തർസംസ്ഥാന വാഹന യാത്രക്കാർക്കും നാട്ടുകാർക്കും മറുകരയിൽ എത്തണമെങ്കിൽ ഫറോക്ക് വഴി ഒന്നരമണിക്കൂറോളം അധികദൂരം യാത്ര ചെയ്യേണ്ടിവന്നിരുന്നു.