പാലക്കാട്: പട്ടാമ്പിയിൽ സ്ത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത് പറമ്പിൽ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പട്ടാമ്പി പൊലീസ് അറിയിച്ചു. കൊടുമുണ്ട തീരദേശ റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ ഇന്നു രാവിലെ പ്രവിയയുടെ മൃതദേഹം കണ്ടെത്തിയത്.
പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ. പ്രവിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കത്തിയ നിലയിലാണ്. ജോലിക്കായി വരുന്ന സമയത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ചതാണെന്നാണ് വിവരം. മൃതദേഹത്തിനു സമീപത്തുനിന്ന് കത്തി കണ്ടെടുത്തിട്ടുണ്ട്.
പ്രവിയയെ കുത്തിവീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അടുപ്പമുണ്ടായിരുന്ന യുവാവ് ആക്രമിച്ചെന്നാണ് വിവരം.