മലപ്പുറം ● താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താനൂർ എസ്.ഐ ഉൾപ്പെടെ എട്ട് പൊലീസുകാർക്ക് സസ്പെൻഷൻ. താനൂർ എസ്.ഐ കൃഷ്ണലാലിനെ കൂടാതെ, മനോജ്, അഭിമന്യൂ , ആൽബിൻ, ദിനേഷ്, വിപിൻ, ശ്രീകുമാര്‍,ആശിഷ് സ്റ്റീഫന്‍ എന്നിവർക്കെതിരെയാണ് സസ്പെൻഷൻ നടപടി.
താമിറിന്റെ ശരീരത്തില്‍ 13 പരിക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണത്തിന് മുന്നോടിയായി കുറ്റാരോപിതരെ മാറ്റിനിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മയക്കുമരുന്നു കേസില്‍ താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായിരിക്കെയാണ് തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി മരിച്ചത്. ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പ്രാഥമികപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ജിഫ്രിയുടെ ശരീരത്തില്‍ മർദ്ദനത്തിന്റെ പാടുകൾ കണ്ടെത്തിയിരുന്നു . മുതുകിലും കാലിന്റെപിന്‍ഭാഗത്തുമാണ് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയത്. ഇത് മര്‍ദനമേറ്റതാണോ എന്നതിന് കൂടുതല്‍ സ്ഥിരീകരണം ആവശ്യമാണ്.രാസപരിശോധനാഫലം കൂടിവരേണ്ടതുണ്ട്. ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിട്ടുണ്ട് . ഇത് എംഡിഎംഎ ആണോയെന്ന സംശയവും നിലവിലുണ്ട്.